Friday, February 7, 2014

FIGHT AGAINST CRZ - FOR COMMON MAN









തിരുവനന്തപുരം: തീരമേഖലാനിയന്ത്രണ നിയമമായ സി.ആര്‍. ഇസഡ് നടപ്പാക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവാദ ഉത്തരവുകള്‍ മരവിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ക്ക് പകരമായി പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ വിഷയം പലപ്രാവശ്യം നിയമസഭയില്‍ വന്നതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മൂന്നു സര്‍ക്കാര്‍ ഉത്തരവുകള്‍ മരവിപ്പിച്ചത്. കേന്ദ്രനിയമം നിലവിലുണ്ടെങ്കിലും പ്രതിപക്ഷം കൂടി സഹകരിച്ചാല്‍ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അനുവാദവും വേണമെങ്കില്‍ നേടും. 

മലയോരമേഖലയില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സൃഷ്ടിച്ച ആശങ്ക പോലെയാണ് തീരമേഖലയില്‍ തീരദേശനിയന്ത്രണ നിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് ഈ തീരുമാനം അടിയന്തരമായി എടുത്തത്. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 1722, 1779, തദ്ദേശസ്വയംഭരണവകുപ്പിന്റെ 63466 എന്നീ ഉത്തരവുകളാണ് മരവിപ്പിച്ചത്. ഇവയെക്കുറിച്ച് എതിര്‍പ്പുയര്‍ന്നിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഉത്തരവുകളാണിവ. 

കടലോര, കായലോര, പുഴയോര പ്രദേശങ്ങളില്‍ പരമ്പരാഗതമായി താമസിക്കുന്നവര്‍ക്ക് വീട്, ടോയ്‌ലറ്റ്, മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഷെഡുകള്‍ എന്നിവ അനുവദിക്കും. പരമ്പരാഗത തീരദേശവാസികളുടെ വാസകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും നിലവില്‍ അനുവാദമുണ്ട്. 

തീരപ്രദേശത്ത് വസിക്കുന്ന തദ്ദേശവാസികള്‍ക്ക് കുടുംബസ്വത്ത് ഭാഗിച്ചുകിട്ടുന്ന ഭൂമിയില്‍ വീടുനിര്‍മിക്കാന്‍ അനുമതി നല്‍കും. എന്നാല്‍ വാണിജ്യ, വ്യവസായ, ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കില്ല. 

തീരദേശവാസികള്‍ക്ക് വീടുനിര്‍മിക്കാനായി വാങ്ങുന്ന ഭൂമിയില്‍ നൂറു ചതുരശ്ര മീറ്ററില്‍ കൂടാത്ത വീടേ നിര്‍മിക്കാവൂ. പൊക്കാളി പാടശേഖരങ്ങളുടെ കരഭാഗം വീടു നിര്‍മാണത്തിനായി അനുവദിക്കാം. ഇത് വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണം. 

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പത്തു മീറ്റര്‍ വീതിയില്‍ താഴെയുള്ള തോടുകളുടെ കരയിലേക്കുള്ള പ്രദേശവും വിജ്ഞാപനപരിധിയില്‍ നിന്ന് ഒഴിവാക്കണം. ഉള്‍നാടന്‍ ജലാശങ്ങളുടെ തീരത്തെ തീരനിയന്ത്രണ മേഖല നിലവിലുള്ള നൂറു മീറ്ററില്‍ നിന്ന് അമ്പതുമീറ്ററായി ചുരുക്കുന്നതിനും ആവശ്യപ്പെടും. തദ്ദേശവാസികളുടെ ഭവനം പുനര്‍നിര്‍മിക്കുമ്പോള്‍ നിലവിലുള്ള തറവിസ്തീര്‍ണത്തിന് അനുപാതമായി മാത്രം പുനര്‍നിര്‍മിക്കാമെന്നുള്ള വ്യവസ്ഥ നൂറു ചതുരശ്ര മീറ്റര്‍ തറ വിസ്തീര്‍ണം വരെയെന്ന് മാറ്റും. കായല്‍ ദ്വീപുകളില്‍ നിലവിലുള്ള അംഗീകൃത കെട്ടിടങ്ങളുടെ കരഭാഗത്ത് തദ്ദേശവാസികള്‍ക്ക് വീടുനിര്‍മിക്കാന്‍ അനുവാദം നല്‍കും. 

ഈ ഇളവുകള്‍ മത്സ്യത്തൊഴിലാളികളായ തദ്ദേശവാസികള്‍ക്ക് മാത്രമായിരിക്കുമെന്നും വാണിജ്യ, വ്യവസായ, ടൂറിസം മേഖലയ്ക്ക് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
വാണിജ്യ, വ്യവസായ, ടൂറിസം മേഖലയിലുള്ള സ്ഥാപനങ്ങള്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം. 

No comments:

Post a Comment